Thursday, November 28, 2013

ആചാര്യവാണി 26-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ

തന്മേ ശിവസങ്കല്പമസ്തു എന്റെ മനസ്സ് ആർക്കും ഹാനി വരുത്തരുതെന്ന് ആഗ്രഹിക്കുന്നതാകട്ടെ
ഹേ അഗ്നേ പ്രകാശസ്വരൂപനായ സർവ്വേശ്വരാ അവിടുന്ന്‍ ദയവുചെയ്ത്, ഏതൊരു ബുദ്ധിയെയാണോ വിദ്വാന്മാരും ജ്ഞാനികളും യോഗികളും ഉപാസിക്കുന്നത്, ആ ബുദ്ധി നല്കി ഞങ്ങളെ ബുദ്ധിമാന്മാരാക്കിയാലും! ഭഗവന്‍! അവിടുന്നു പ്രകാശരൂപിയാകുന്നു. ദയവുചെയ്ത് എന്നിലും പ്രകാശത്തെ പ്രതിഷ്ഠിച്ചാലും. അവിടുന്ന്‍ അളവറ്റ പരാക്രമമുള്ളവനാണ്, കൃപ ചെയ്ത് എന്നിലും ബലം പകർന്നാലും. അവിടുന്ന്‍ അനന്തമായ സാമർത്ഥ്യമുള്ളവനാണ്, എനിക്കും പൂർണ്ണസാമർത്ഥ്യം നല്‍കിയാലും. അവിടുന്ന്‍ ദുഷ്ടകർമ്മങ്ങളുടെ നേരെയും ദുഷ്ടജനങ്ങളുടെ നേരെയും ക്രോധത്തോടുകൂടിയവനാണ്, എന്നെയും അപ്രകാരമാക്കിയാലും. അവിടുന്ന്‍ നിന്ദാസ്തുതികളേയും തന്നോടുള്ള അപരാധങ്ങളേയും ക്ഷമിക്കുന്നവനാണ്. ദയവുചെയ്ത് എന്നെയും അപ്രകാരമാക്കണേ. ദയാനിധേ! നിന്തിരുവടിയുടെ കരുണകൊണ്ട് എന്റെ മനസ്സ്‌ ജാഗ്രദവസ്ഥയിൽ വളരെ ദൂരത്തേക്കു പോകുന്നു, ദിവ്യഗുണയുക്തമായി സ്ഥിതി ചെയ്യുകയും ചെയ്യുന്നു. ആ മനസ്സുതന്നെ ഞാൻ ഉറങ്ങുമ്പോൾ സുഷുപ്തിയെ പ്രാപിക്കുന്നു. സ്വപ്നാവസ്ഥയിൽ അതെ മനസ്സ്‌ ദൂരെ ചെല്ലുന്നതുപോലെ വ്യവഹരിക്കുന്നു. എല്ലാ പ്രകാശിത വസ്തുക്കളേയും പ്രകാശിപ്പിക്കുന്ന എന്റെ മനസ്സ് ശിവസങ്കല്പ തനിക്കും മറ്റുള്ളവർക്കും നന്മയാഗ്രഹിക്കുന്നത് യുക്തമാകട്ടെ. ആർക്കും ഹാനി വരുത്തരുതെന്ന് ആഗ്രഹിക്കുന്നതാകട്ടെ.
കടപ്പാട്: 1970-ൽ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) 2009 ജൂലൈ ലക്കത്തിൽ നിന്നും.
കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
എന്റെ കുറിപ്പ്‌
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

Sunday, November 17, 2013

വേദങ്ങൾ - (ആചാര്യ) നരേന്ദ്രഭൂഷണ്‍

"മാനവരാശിയുടെ ഇതപര്യന്തമുള്ള വായനയുടെ ചരിത്രത്തിൽ നാം കണ്ടെത്തുന്ന ദിവ്യാദ്ഭുതം വേദങ്ങൾ തന്നെയാണ്. വേദമാകുന്ന ആ അപൗരുഷേയ ജ്ഞാനധാരയെ പൗരുഷേയബോധത്തിലേക്ക് ഉറപ്പിക്കുന്ന പ്രാചീന ഋഷിപാരമ്പര്യത്തിന്റെ പുണ്യപഥമാണ് ആധുനിക മഹർഷി ദയാനന്ദന്റെ സാഹിത്യകൃതികളെല്ലാം. അവ നമുക്ക്‌ നല്കുന്ന ദിശാബോധം വിജ്ഞാനത്തിന്റെ ബോദ്ധ്യങ്ങൾ മാത്രമല്ല ആത്മബോധത്തിന്റെയും പരമാത്മസാക്ഷാത്കാരത്തിന്റേയും കൂടി അനുഭൂതിയാണ്. ഗൃഹസ്ഥാശ്രമിയുടെ കിടപ്പറയില്‍ ആരംഭിക്കുന്ന ആ ഋഷിബോധോത്സവം, സന്യാസവും കഴിഞ്ഞ് യോഗിയുടെ ബാഹ്യാന്തര പ്രത്യക്ഷത്തില്‍ ആറാടുന്നതാണ്. കര്‍മ്മപാരമ്പര്യത്തിന്റെ മഹദ്‌പുണ്യം പേറുന്ന ജന്മങ്ങൾക്കേ അതിന്റെ തീരത്ത്‌ തപസ്സ് ചെയ്യാന്‍ സാധിക്കൂ."
-- സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷണ്‍
(ഈ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‍ഭനായ വേദപണ്ഡിതൻ, സ്വജീവിതം വേദപ്രചരണത്തിന് ഉഴിഞ്ഞുവച്ച മഹാന്‍)‍ --

സ്വദേശത്തിന് ദാരിദ്ര്യവും ദുഃഖവും - ആചാര്യവാണി 18-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ

ആചാര്യവാണി 18-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ
സ്വദേശത്തിന് ദാരിദ്ര്യവും ദുഃഖവും
നല്ലതു ചെയ്യുന്നവരാണ് നാമെങ്കിൽ വിദേശത്തേക്കോ ദ്വീപാന്തരങ്ങളിലെക്കോ പോകുന്നതിൽ ഒരു ദോഷവും ഇല്ല. പാപം ചെയ്താലേ ദോഷമുണ്ടാകൂ. അത്യാവശ്യമായത് ഇതാണ്. വേദോക്തമായ ധർമ്മത്തിൽ നിശ്ചയം വേണം. പാഷണ്ഡന്മാരുടെ ചെയ്തികളെ ഖണ്ഡിക്കാൻ പഠിക്കണം. അപ്പോൾ ശരിയല്ലാത്ത നിശ്ചയങ്ങളെടുക്കാൻ ഇടവരില്ല. വിദേശങ്ങളിലോ ദ്വീപാന്തരങ്ങളിലോ ചെന്ന്‍ ഭരണമോ വ്യാപാരമോ നടത്താതെ സ്വദേശത്തിന് എപ്പോഴെങ്കിലും പുരോഗതിയുണ്ടാകുമേന്നാണോ? ഒരു നാട്ടിലുള്ളവർ അവിടെത്തന്നെ ജീവിക്കുകയും വിദേശികൾ വന്ന്‍ വ്യവസായമോ നാടുവാഴ്ചയോ നടത്തുകയും ചെയ്താൽ ദാരിദ്ര്യവും ദുഃഖവുമല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ല. ആരും പരസ്പരം ചൂഷണം ചെയ്യാൻ പാടില്ല എന്നതാണ് ഇവിടെ പാലിക്കേണ്ട ധർമ്മം.”
കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) മേയ്  2009 ലക്കത്തിൽ നിന്നും.

കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
എന്റെ കുറിപ്പ്‌
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

ആചാര്യവാണി – വേദത്തിലെ രൂപക ഇരട്ടകൾ - (ആചാര്യ) നരേന്ദ്രഭൂഷൺ

ആചാര്യവാണി – വേദത്തിലെ രൂപക ഇരട്ടകൾ - (ആചാര്യ) നരേന്ദ്രഭൂഷൺ
വേദത്തിൽ അനിത്യമായ ലൗകിക ഇതിഹാസമൊന്നും ഇല്ല. ഏതെങ്കിലും വ്യക്തിയുടെയോ പ്രദേശത്തിന്റെയോ ചരിത്രം അനിത്യമായതുകൊണ്ട് അതിന് വേദത്തിൽ ഇടയില്ല.
ഉദാഹരണത്തിന് സത്യവാൻ സാവിത്രി, യമൻ-യമി, പൂരൂരവസ്സ്-ഉർവശി തുടങ്ങിയ ഇരട്ടകളുടെ വർണ്ണന വേദത്തിലുണ്ട്. ഇവ ലൗകികാഖ്യാനങ്ങളല്ല. വേദത്തിൽ സത്യവാൻ സൂര്യനും സാവിത്രി സൂര്യശക്തിയായ രശ്മിയുമാണ്. സായാഹ്നം സത്യവാന്റെ സൂര്യന്റെ യമാലയഗമനം തുട...
ങ്ങുന്ന വേളയാണ്. യമനിൽ നിന്നു ഗണിച്ചെടുക്കുന്ന സമയത്തിനു യാമമെന്നു പറയുന്നു. യമിയാകട്ടെ യമന്റെ സഹോദരിയാണെന്ന് സങ്കല്പം. കാലത്തിന്റെ ഒപ്പം ഉണ്ടായതും നിലനിക്കുന്നതും അന്തർദ്ധാനം ചെയ്യുന്നതുമായതെല്ലാം യമിയെന്ന സംജ്ഞയിൽ വരും. ധർമ്മവും ധർമ്മിയും പോലാണീ സംജ്ഞകളും. ധർമ്മത്തിന്റെ് അവയവംപോലെ വർത്തിക്കുന്നതാണല്ലോ ധർമ്മി. യമനും യമിയും ഇതുപോലെതന്നെ. സത്യവാൻ-സൂര്യൻ-യമൻ അഥവാ കാലചക്രത്തിനു വിധേയമായി സന്ധ്യയ്ക്ക്‌ അസ്തമിക്കുന്നു. അപ്പോൾ പ്രകാശം-സാവിത്രി തപസ്സാരംഭിക്കുന്നെന്നു സങ്കൽപം. രാത്രിയാകുന്ന യമസന്നിധിയിൽനിന്ന് സാവിത്രി സത്യവാനെ വീണ്ടെടുത്തുകൊണ്ടുവരുന്നു. അതുകൊണ്ടാണ് പ്രകാശം-സാവിത്രി മുൻപേയും സത്യവാൻ-സൂര്യൻ പിൻപേയും പ്രഭാതത്തിൽ വരുന്നത്. പ്രളയമെന്ന ദീർഘരാത്രിയ്ക്കു ശേഷവും ഇതുതന്നെ സംഭവിക്കുന്നു. പൂരൂരവസ്സ് ഉച്ചസ്വരത്തിലുള്ള മേഘഗർജ്ജനവും ഉർവശി ഭൂമിയിലേക്കു പായുന്ന വിദ്യുത്തുമാണ്. ഇടിയും മിന്നലും എന്നർത്ഥം.
കാളിദാസൻ വിക്രമോർവ്വശീയം എഴുതിയത് വേദത്തിലെ സംജ്ഞകളെടുത്ത് കഥ നിർമ്മിച്ചതാണ്. പിരിയാത്ത ഇരട്ടകളിൽ ഒന്ന് പാഞ്ഞുപോയി അന്തർദ്ധാനം ചെയ്യുന്ന കമിതാക്കളുടെ കഥയിൽ ഇതിലും നല്ല സംജ്ഞകളൊന്നും ഇല്ലായ്കയാൽ കവി അവയെ സ്വീകരിച്ചതാണ്. വേദത്തിലെ കഥ കാളിദാസന്റെ വിക്രമോർവ്വശീയത്തിലേതല്ല. വേദത്തിലെ സംജ്ഞാർത്ഥങ്ങളായ ഇടിമിന്നലുകൾ ഉർവശി-പൂരൂരവസ്സുകളെന്ന കഥാപാത്രങ്ങളാകാൻ സർവഥാ ചേർച്ചയുള്ളതുതന്നെ. ഈ അനിത്യകഥ വേദാർത്ഥമായി പറയുന്ന പക്ഷം അനൗചിത്യം വന്നുകൂടും. ഈ അനുചിതവൃത്തിയാണ് പല ആധുനിക ഭാഷ്യകർത്താക്കളും വേദവ്യാഖ്യാനത്തിൽ അനുവർത്തിക്കുന്നതും.
കടപ്പാട്:- (ആചാര്യ) നരേന്ദ്രഭൂഷൺ രചിച്ച “ഉപനയനം എന്ത്? എന്തിന്?” എന്ന പുസ്തകത്തിലെ രണ്ടാം അദ്ധ്യായം, പുറം ൧൩-൧൪ (13-14) ൽ നിന്നും

മഹാപുരുഷൻ - ആചാര്യവാണി 17-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ


ആചാര്യവാണി 17-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ
മഹാപുരുഷൻ
ചോദിക്കാത്തവനോടും, അന്യായമായി ചോദിക്കുന്നവനോടും മറുപടി പറയരുത്. ബുദ്ധിമാൻ അവരുടെ മുൻപിൽ ജനസമാനം പെരുമാറണം. കപടമില്ലാത്തവർക്കും ജിജ്ഞാസുക്കൾക്കും ചോദിക്കാതെതന്നെ ഉപദേശം നൽകണം. ധനം, ബന്ധുജനങ്ങൾ, വയസ്സ്, ശ്രേഷ്ഠമായ കർമ്മം, ഉത്തമമായ വിദ്യ ഇവ അഞ്ചും മാന്യതയുടെ സ്ഥാനങ്ങളാകുന്നു. എന്നാൽ ഇവയിൽ ധനത്തേക്കാൾ ഉത്തമം ബന്ധുവും, ബന്ധുവിനേക്കാൾ വയസ്സും, വയസ്സിനേക്കാൾ സത്കര്‍മ്മവും, കർമ്മത്തേക്കാൾ പവിത്രമായ വിദ്യയുള്ളയാളും ഒന്നിനൊന്ന് അധികം ബഹുമാനത്തെ അർഹിക്കുന്നു. സകലശാസ്ത്രങ്ങളും ആപ്തന്മാരായ വിദ്വാന്മാരും അജ്ഞാനിയെ ബാലനെന്നും, ജ്ഞാനിയെ പിതാ”നെന്നും, പറയുന്നു. വയസ്സായതുകൊണ്ടോ, മുടി നരച്ചവെളുത്തതുകൊണ്ടോ, വലിയ ധനവാനായതുകൊണ്ടോ, ഉയർന്ന തറവാട്ടിൽ ജനിച്ചതുകൊണ്ടോ ഒരുവൻ മഹാനാകുന്നില്ല. പഠിപ്പുകൊണ്ടും ജ്ഞാനം കൊണ്ടും നമ്മുടെ ഇടയിൽ വലിയവനാരോ അവനത്രേ മഹാപുരുഷൻ എന്നാണു മഹാത്മാക്കളായ മഹർഷിമാരുടെ നിശ്ചയം.
കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) മേയ്  2009 ലക്കത്തിൽ നിന്നും.

കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
എന്റെ കുറിപ്പ്‌
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

Tuesday, November 12, 2013

Vedas - a short note

Vedas are the real reference knowledge books. 11 Upanishads (10 major Upanishads + Shethashwatara) and all books which fully comply with Vedas only are acceptable, according to the great Rishi Parampara. As Puranas does not all comply with Vedas, so cannot be accepted. Never refer to any English translation of any Indian scriptures, especially by Westerners, as they are fully biased. Let it be Max Muller, Griffith, Monier Willams, Ruth, etc. They had an agenda to destroy the great culture of India. To get real knowledge, read Veda Bhashya by Maharshi Dayananda Saraswati & his disciples (in Kerala) like Pandit Vedabandhu, (Acharya) Narendra Bhooshan and their disciples.

Monday, November 11, 2013

സംസ്കൃതഭാഷ - (ആചാര്യ) നരേന്ദ്രഭൂഷൺ


ആചാര്യവാണി 10-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ
എത്രയോ പ്രാചീനമാണ് സംസ്കൃതഭാഷ എന്നല്ല നാം ചിന്തിക്കേണ്ടത്, മറിച്ച് അത് ഗ്രീക്ക് ഭാഷയേക്കാൾ എത്ര മികച്ചതാണ് എന്നും ലാറ്റിൻ ഭാഷയേക്കാൾ എത്രയോ സമഗ്രമാണ് എന്നും ഇവയേക്കാൾ എങ്ങനെ ഇത്ര സംസ്കരിക്കപ്പെട്ടിരിക്കുന്നു സംസ്കൃതം എന്നുമാണ്. ഈ ഭാഷകളുടെ സമാനതകളെ കണ്ടെത്തുന്നവർ പൊതുവായ ഒരു മാതൃഭാഷയിൽ നിന്നാണ് ഈ മൂന്നു ഭാഷകൾ ഉണ്ടായിവന്നത് എന്നു ചിന്തിച്ചേക്കാം, അത് ശരിയുമായിരിക്കാം. എന്നാൽ ഭാരതീയർ നാം മനസ്സിലാക്കേണ്ട വസ്തുത സംസ്കൃതത്തിന് നമുക്ക് ഒരു മാതാവ് ഇന്നും ഈ ഭൂമിയിൽ ആയുസ്സറ്റുപോകാതെയുണ്ടെന്നും അത് വേദഭാഷയായ വൈദികസംസ്കൃതമാണെന്നുമാണ്. പാശ്ചാത്യരായ എത്രയോപേർ ഈ സത്യം പറയാൻ തയ്യാറാവുന്നുണ്ട്, അവരുടെ പാതയെങ്കിലും നമ്മുടെ നാട്ടുകാർ സ്വീകരിച്ചിരുന്നെങ്കിൽ............

കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) യിൽ നിന്നും.
കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in

എന്റെ കുറിപ്പ്‌
വേദം സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

നവീന മലയാള വേദഭാഷ്യകർത്താക്കൾ - (ആചാര്യ) നരേന്ദ്രഭൂഷൺ


നവീന മലയാള വേദഭാഷ്യകർത്താക്കൾ
(ആചാര്യ) നരേന്ദ്രഭൂഷൺ

ബൈബിൾ, ഗീത, ഉപനിഷത്ത്, പുരാണങ്ങൾ മുതലായവ പകർത്തിയെഴുതി ഖണ്ഡന മണ്ഡനങ്ങൾ നടത്തുന്നത് മനസ്സിലാക്കാം. അവയിലെ വാക്യങ്ങളും ശ്ലോകങ്ങളും ലൗകികഭാഷകളിൽ തര്‍ജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. വായിച്ചാൽ സാമാന്യബുദ്ധിയുള്ളവർക്ക് അവ ഹൃദിസ്ഥമാകും. എന്നാൽ വേദങ്ങളോ? ഈശ്വരപ്രോക്തമെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്ന ചതുർവേദങ്ങളുടെ അർത്ഥം ഗ്രഹിക്കുന്നതിന് ലൗകിക സംസ്കൃതത്തിലെ പാണ്ഡിത്യം പോര. ഐതരേയാദി ബ്രാഹ്മണഗ്രന്ഥങ്ങളും, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, എന്നീ ശാസ്ത്രങ്ങളും ജ്യോതിഃശാസ്ത്രവും ധാതുപാഠവും നന്നായി പഠിച്ചിട്ട് വ്യാഖ്യാനിക്കേണ്ടവയത്രേ വേദങ്ങൾ. പ്രാചീനഭാഷ്യങ്ങളിൽ സായണാചാര്യരുടെയും മഹീധരന്റെയും ഭാഷ്യങ്ങൾ ലഭ്യമാണ്. സായണഭാഷ്യത്തിന് തന്ത്രഗ്രന്ഥങ്ങളോടടുപ്പമുണ്ട്. തന്ത്രവും വേദവും തമ്മിൽ ബന്ധമില്ലെന്ന് സാമാന്യവിവരമുള്ള താന്ത്രികരും സമ്മതിക്കും. മഹീധരഭാഷ്യമാകട്ടെ, അശ്ലീലജടിലമാണ്. മഹീധരൻ പ്രാചീന ഓഷോയുടെ ഗുരുദേവനായിരുന്നു. ഗണപതിയെന്ന പദത്തിന് ഈശ്വരൻ എന്ന അർത്ഥത്തിനു പകരം ഗണമെന്നതിനു് ജനമെന്നും പതിയെന്നതിന് ഉല്പാദകനെന്നും അർത്ഥം കൊടുത്തു് പുരുഷന്റെ ജനനേന്ദ്രിയമെന്നു് ഭാഷ്യപ്പെടുത്തിയ ഉഗ്രനാണ് മഹീധരൻ. ഇദ്ദേഹത്തിന്റെ ചുവടുപിടിച്ച് വേദഭാഷ്യം ചെയ്തവരാണ് പാശ്ചാത്യവിദ്വാന്മാരിലധികം പേരും. മാക്സ്മുള്ളർ, ഗ്രിഫ്ത്, ഡോണൽ എന്നിവർ മാത്രം സാമാന്യേന ഭേദമായ ഭാഷ്യം രചിച്ചു. ഇവരുടെ ഭാഷ്യരീതി പോലും തെറ്റാണെന്ന് മഹർഷി ദയാനന്ദസരസ്വതിയും പണ്ഡിത് ദാമോദർ സാത്വലേക്കരും സ്ഥാപിച്ചിട്ടുണ്ട്. മഹർഷി അരവിന്ദഘോഷും ഇതേ അഭിപ്രായക്കാരനാണ്.
ഇത് കഴിഞ്ഞ നൂറ്റാണ്ടിലെ കാര്യം. ഇന്നത്തെ കേരളത്തിന്റെ സ്ഥിതി നോക്കുക. പതിനാലു ജില്ലകളിലും വേദഭാഷ്യകർത്താക്കൾ. വേദം കന്നാലിപ്പാട്ടാണെന്നും വേദം പഠിച്ച് ജീവിതം പാഴായെന്നും വിലപിച്ചവരുടെ പിന്മുറക്കാർ ഇന്ന് വേദഭാഷ്യകർത്താക്കളായിയിരിക്കുന്നു. ആധുനികശാസ്ത്രവുമായി ഇതിനെ കൂട്ടിക്കുഴച്ചാൽ നവലോകക്രമം കണ്ടെത്താമത്രേ. ഇനി എന്തുകൊണ്ട് ദയാനന്ദനും അരവിന്ദനും മറ്റും സമ്പൂര്‍ണ്ണമായും വേദത്തിന്റെ ഭാഷ്യം ചെയ്യാതിരുന്നത് എന്നാണെങ്കിൽ അതിന്റെ ഒരു താക്കോൽ എവിടെയോ അവർക്ക് നഷ്ടപ്പെട്ടുപോയിരുന്നത്രേ. രണ്ടായിരാമാണ്ടിനുശേഷം അത് കണ്ടെത്തി കേരളത്തിൽ എല്ലാ ജില്ലകളിലും വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. നാല് വേദങ്ങളും ഇന്ന് മലയാളത്തിൽ അർത്ഥസഹിതം ലഭ്യമാണ്. വേദപണ്ഡിതന്മാരാലും വേദാചാര്യന്മാരാലും കേരളഭൂമി നിറഞ്ഞുനിൽക്കുന്നു. വി.കെ.നാരായണഭട്ടതിരിയും ഒ.എം.സി യും വേദബന്ധുവും ഭാഗ്യഹീനരാണത്രെ. ഇന്നായിരുന്നുവെങ്കിൽ അവർക്കെല്ലാം ഈ താക്കൊലോന്നുവച്ച് പണിയിച്ചുനൽകാമായിരുന്നു.

കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) ഡിസംബർ 2009 ലക്കത്തിൽ നിന്നും.
കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in

എന്റെ കുറിപ്പ്‌
വേദഭാഷ്യം നിസ്സാരകാര്യമാണെന്നും ഇത്തിരി സംസ്കൃതം അറിഞ്ഞാൽ ആർക്കും വേദം ഭാഷ്യം ചെയ്യാവെന്നുള്ള ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ് ആചാര്യജിയുടെ ഈ കുറിപ്പ്‌. ഞങ്ങളെപ്പോലുള്ള കുറേപ്പേർ വളരെക്കാലം സ്നേഹപൂർവ്വം നിർബന്ധിച്ചിട്ടും സമ്പൂർണ്ണവേദഭാഷ്യം ആചാര്യജി ചമയ്ക്കാതിരുന്നത് തന്റെ ഭാഷ്യത്തിനപ്പുറം അനേക ഭാഷ്യങ്ങളുടെ അനന്തസാധ്യത വരുംതലമുറയ്ക്ക് കിട്ടാതെ പോകരുത് എന്നതുകൊണ്ടാണെന്നു തോന്നുന്നു. വേദഭാഷ്യരീതികൾ മലയാളിയെ പഠിപ്പിച്ച, വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

എങ്ങനെയായിരിക്കണം വേദഭാഷ്യം എന്നറിയാൻ, ആർഷനാദത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ (നവംബർ 2013, ലക്കം 485) വേദാദ്ധ്യയനം വായിക്കുക. ആചാര്യജിയുടെ മകനും വേദപണ്ഡിതനുമായ വേദപ്രകാശ്‌ ശരിയായ വേദാർത്ഥം നമ്മെ പഠിപ്പിക്കുന്നു. മനനത്തിന്റെ അനന്തസാദ്ധ്യതകൾ തുറന്നിടുന്നു ഈ ഗഹനവും അതേസമയം ലളിതവുമായ ഈ വേദമന്ത്രഭാഷ്യം. മഹർഷി ദയാനന്ദന്റെ, ആചാര്യജിയുടെ, വേദബന്ധുവിന്റെ വഴിയെ ചരിക്കുന്ന വേദപ്രകാശ്‌ സമ്പൂർണ്ണ മലയാളവേദഭാഷ്യം ചമച്ച് എല്ലാവർക്കും വഴികാട്ടിയാവട്ടെ എന്ന് ജഗദീശ്വരനോട് ഉള്ളുരുകി പ്രാർത്ഥിക്കുന്നു. അതിന് എന്റെ നല്ല സുഹൃത്തും സഹോദരനുമായ വേദപ്രകാശിന് ആരോഗ്യവും സമാധാനവും സമ്പത്തും തെളിവാർന്ന ധിഷണയും നേരുന്നു. പ്രസിദ്ധനും മഹാപണ്ഡിതനും ആയ അച്ഛന്റെ പേരിനു മാറ്റുകൂട്ടുന്ന അതിപ്രഗല്‍ഭനായ മകനായി മാറട്ടെ എന്നാശംസിക്കുന്നു.

Wednesday, November 06, 2013

ആചാര്യവാണി 06-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ


ആചാര്യവാണി 06-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ

വീടിന് വാതിലുണ്ടാക്കാറുണ്ട്. അകത്തു കയറാനും പുറത്തിറങ്ങാനുമുള്ള ഈ സംവിധാനത്തിന് അകത്തു നിന്നും പുറത്തു നിന്നും പൂട്ടാനുള്ള ഏർപ്പാടുണ്ടായിരിക്കും. അകത്തെ സാക്ഷാ സ്വയം ബന്ധിക്കാവുന്നതും പുറത്തേത് അന്യർക്ക് പൂട്ടാവുന്നതും ആണ്. അകത്തുള്ളയാൾ അകത്തു നിന്നു പൂട്ടിയാൽ അത് സംരക്ഷണവും അകത്തുള്ളയാളിനെ ആരാനും പുറത്തുനിന്നു പൂട്ടിയാൽ അത് ബന്ധനവും ആയിരിക്കും. അമൃതബന്ധനത്തിന്റെ താഴ് അകത്തും മൃത്യുബന്ധനത്തിന്റെത് പുറത്തുമാണ്.
ഒരു വശത്തു മാത്രം താഴുള്ള വീടുണ്ട്. പുറത്തു മാത്രം. അതിന് കാരാഗൃഹമെന്നു പറയും. വീടും കാരാഗൃഹവും തമ്മിലെ അന്തരമിതാണ്. വീട്ടിൽ സ്വയം പൂട്ടി കഴിയാം. കാരാഗൃഹത്തിൽ പൂട്ടിയിടുകയാണ്. താക്കോൽ കാവൽക്കാരന്റെ  കൈവശം ആയിരിക്കും. അയാൾക്ക് ഇഷ്ടമുള്ളപ്പോഴേ തുറക്കൂ. മൃത്യുബന്ധനം ഇതാണ്‌. വീട്ടിലെ ബന്ധനം അമൃതബന്ധനവും.

ബന്ധനം ഇങ്ങനെ രണ്ടു വിധത്തിലുണ്ടെന്ന് മനസ്സിലാക്കാം. ആദ്യത്തേത് പരദത്തം. മറ്റത് സ്വായത്തം. ഒന്നു ത്യാജ്യം, മറ്റത് ഗ്രാഹ്യം. എന്നെ ഈ മൃത്യുബന്ധനത്തിൽ നിന്നു വിടുതൽ ചെയ്ത് അമൃതബന്ധനത്തിലാക്കൂ. മൃത്യോര്മുക്ഷീയമാഽമൃതാത്.
കടപ്പാട് പ്രമുഖ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ രചിച്ച മഹാമൃത്യുഞ്ജയം എന്ന പുസ്തകത്തിലെ പുറം പന്ത്രണ്ട്, പതിമൂന്ന്. പുസ്തകം വാങ്ങുവാൻ http://onlinestore.dcbooks.com/authors/acharya-narendra-bhooshan

ആചാര്യജിയുടെ ഉപനിഷത്ത്‌ മലയാളഭാഷ്യം ദശോപനിഷത്ത് ശ്രുതിപ്രിയ ഭാഷാഭാഷ്യം
http://onlinestore.dcbooks.com/books/Dasopanishathu-Sruthipriyabhashabhashyam

എന്റെ കുറിപ്പ്‌

വേദം സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടിയാണ് മഹാമൃത്യുഞ്ജയം എന്ന മനോഹരമായ മന്ത്രഭാഷ്യമായ ഈ ചെറുപുസ്തകം (46 പുറങ്ങൾ മാത്രം). വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും ആർഷനാദം മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in