Wednesday, April 19, 2017

വേദാധ്യയനം
ഓം മിത്രം കൃണുധ്വം ഖലു മൃഡതാ നോ
മാനോ ഘോരേണ ചരതാഭി ധൃഷ്ണു.
നിവോനു മന്യുര്‍വിശതാമരാതിരന്യോ
ബഭ്രൂണാം പ്രസിതൌ ന്വസ്തു.
(ഋഗ്വേദം 10.34.14, ഋഷി കവഷഃ ഐലൂഷഃ അക്ഷോവാ മൌജവാന്‍, ദേവതാ അക്ഷകിതവ നിന്ദാ, ഛന്ദസ് നിചൃത് ത്രിഷ്ടുപ്, സ്വരം ധൈവതഃ)
അന്വയവും അര്‍ത്ഥവും: - മിത്രം കൃണുധ്വം മിത്രങ്ങളെ സൃഷ്ടിക്കുക, നോ മൃഡതാ ഖലു നമുക്കേവര്‍ക്കും നിശ്ചയമായും സുഖം തരൂ, ഘോരേണ നഃ ധൃഷ്ണുമാ അഭിചാരത ക്രോധത്താല്‍ ഞങ്ങളുടെ മേല്‍ ആക്രമണം നടത്തരുതേ, വഃ മന്യുഃ നിവിശതാം നിങ്ങളുടെ കോപം ഇല്ലാതാവട്ടെ, അന്യഃ അരാതിഃ ബഭ്രൂണാം പ്രസിതൌ നു അസ്തു ഇതര ശത്രുക്കള്‍ അഗ്നിയെപ്പോലെ ജ്വലിപ്പിക്കുന്ന മിത്രങ്ങളുടെ നിയന്ത്രണത്തില്‍ നിശ്ചയമായും വര്‍ത്തിക്കട്ടെ.
മനനരസം: ഈ മന്ത്രാര്‍ത്ഥം ദര്‍ശിക്കുവാന്‍, ഭൂമിയിലെ, അഖണ്ഡ നിയമമായ ആകര്‍ഷണ അനുകര്‍ഷണങ്ങളെപ്പറ്റി അറിവും മുഞ്ഞപ്പുല്ലിന്റെ മേഖല (പൂണൂല്‍) ധരിച്ച ബ്രഹ്മചാരിയുടെ വ്രതനിഷ്ഠയും വേണം. ഋഷിനാമം ഇതിനെ ധ്വനിപ്പിക്കുന്നു. ദേവതയാകട്ടെ, അക്ഷകിതവ നിന്ദാ അതായത് ജ്ഞാന വഞ്ചനാനിന്ദയാണ്. മൈത്രി പുലര്‍ത്തണമെന്ന് ഏവര്‍ക്കും അറിയാം.
ഈശ്വരീയ സൃഷ്ടിയില്‍ എല്ലാ ഗോളങ്ങളും അന്യോന്യം ആകര്‍ഷിച്ചും അനുകര്‍ഷിച്ചും നിലനിന്ന് മൈത്രിയുടെ മഹത്വത്തെ ഉദ്ഘോഷിക്കുന്നു. മനുഷ്യനാകട്ടെ ക്രോധത്താല്‍ മിത്രങ്ങളെ ശത്രുക്കളാക്കി മാറ്റുന്നു. ഫലമോ? സര്‍വത്ര കോപവര്‍ഷം. കോപം മനുഷ്യനെ നശിപ്പിക്കുന്നു. അതിനാല്‍ കോപത്തെ വെടിഞ്ഞ് ജ്ഞാനസമ്പാദത്തില്‍ മുഴുകുക. അപ്രകാരം ചെയ്യുമെന്ന് വ്രതം എടുക്കുക. ഇതാണ് വേദവാണിയുടെ സന്ദേശം.
 (കടപ്പാട്: ആർഷനാദം മാസിക 1975 സെപ്റ്റംബര്‍ ലക്കത്തില്‍ നിന്നും.)
{ആര്‍ഷനാദം മലയാളത്തിലെ ഏക വൈദിക ദാര്‍ശനിക മാസിക, 1970-ല്‍ പ്രശസ്ത വേദപപണ്ഡിതന്‍ സ്വര്‍ഗീയ (ആചാര്യ) നരേന്ദ്ര ഭൂഷണ്‍ ചെങ്ങന്നൂരില്‍ തുടങ്ങിയത്, ഇന്നും തുടര്‍ന്നു വരുന്നത് www.arshanadam.org}
(സമ്പാദകന്‍ - വിജയകുമാര്‍ മേനോന്‍, 19-04-2017)